വഴിതെറ്റിയ ഒരു യാത്രയായിരുന്നു അത്. 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികന് സ്പെയിനുവേണ്ടി കപ്പല്‍യാത്ര നടത്തിയത് ഇന്ത്യയിലേക്കും കിഴക്കന്‍ ഏഷ്യയിലേക്കും പുതിയ കടല്‍മാര്‍ഗം കണ്ടെത്താനായിരുന്നു. അക്കാലത്ത് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള കരമാര്‍ഗം ദൈര്‍ഘ്യമേറിയതും അപകടകരവുമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും പട്ടുപോലുള്ള വിലയേറിയ വസ്തുക്കളും നേരിട്ട് വ്യാപാരം ചെയ്യാനുള്ള എളുപ്പവഴികള്‍ അവര്‍ തെരഞ്ഞു. ഇന്ത്യയിലേക്കുള്ള കടല്‍യാത്രയില്‍ കൊളംബസ് എത്തിയത് വടക്കേ അമേരിക്കയുടെ അടുത്തുള്ള ബഹാമാസിലാണ്. താന്‍ ഏഷ്യയിലെ ഇന്‍ഡീസ് പ്രദേശത്താണെന്ന് അദ്ദേഹം കരുതി; അവിടത്തെ തദ്ദേശീയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചു.
യുഎസ്എ
അടുത്ത ഊഴം 1497ല്‍ ഇറ്റാലിയന്‍ നാവികനായ ജോണ്‍ കബോട്ടിന്റേത്. ഇംഗ്ലണ്ടിന്റെ രാജാവിന്റെ അനുമതിയോടെ അറ്റ്ലാന്റിക് കടന്ന് വടക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗത്തുള്ള ന്യൂഫൗണ്ട് ലാന്‍ഡില്‍ എത്തി. തുടര്‍ന്ന് ഇംഗ്ലീഷ് മത്സ്യത്തൊഴിലാളികളും വ്യാപാരികളും വന്നുതുടങ്ങി. ഒരു നൂറ്റാണ്ടിനുള്ളില്‍ ജയിംസ് ടൗണ്‍, പ്ലൈമൗത്ത് തുടങ്ങിയ സ്ഥിരം കോളനികള്‍ സ്ഥാപിച്ചു. അങ്ങനെ 13 ബ്രിട്ടീഷ് കോളനികള്‍ രൂപംകൊണ്ടു.
ബ്രിട്ടനും ഫ്രാന്‍സും അധിനിവേശ ഭൂമിയുടെ അവകാശത്തിന് യുദ്ധം ചെയ്തു. ബ്രിട്ടന് ജയിക്കുകയും യുദ്ധച്ചെലവിനു നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി പ്രക്ഷോഭം. കോളനിയില്‍ ടീ ആക്ട് നടപ്പാക്കിയതിനെതിരേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മൂന്നു കപ്പലുകളിലുണ്ടായിരുന്ന തേയിലപ്പെട്ടികള്‍ പ്രക്ഷോഭകാരികള്‍ കടലിലെറിഞ്ഞു. ഇത് കോളനിവാസികളുടെ സ്വാതന്ത്ര്യ സമരത്തെ ആളിക്കത്തിച്ചു. 1776 ജൂലൈ നാലിന് 13 കോളനികള്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ആയത്. യുഎസ്എ എന്ന പുതിയൊരു രാജ്യത്തിന്റെ പ്രയാണം ഇവിടെ തുടങ്ങി. അതിന്റെ 250-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
പുതിയൊരു ദർശനം
1787ല്‍ അമേരിക്കന്‍ ഭരണഘടന നിലവില്‍വന്നു. ഭരണഘടനയാണ് പരമോന്നത നിയമം. ജനാധിപത്യമാണ് ആണിക്കല്ല്. അഭിപ്രായ സ്വാതന്ത്ര്യമാണ് ജീവവായു. മാനവരാശിക്ക് പുതിയൊരു ദര്‍ശനം കിട്ടി. ‘ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു’ എന്നാണ് അമേരിക്കയുടെ മുദ്രാവാക്യം. ‘പലതില്‍നിന്ന് ഒന്ന്’ എന്നതാണ് ദേശീയ ആപ്തവാക്യം. തുടര്‍ന്ന് പുതിയ സംസ്ഥാനങ്ങള്‍ ചേര്‍ക്കപ്പെട്ടു. നിലവില്‍ 50 സംസ്ഥാനങ്ങള്‍. ദേശീയപതാകയില്‍ നീല പശ്ചാത്തലത്തിലുള്ള 50 നക്ഷത്രങ്ങള്‍ 50 സംസ്ഥാനങ്ങളെയും ചുവപ്പിലും വെള്ളയിലുമുള്ള 13 വരകള്‍ ആദ്യം സ്വാതന്ത്ര്യം നേടിയ ആദ്യത്തെ 13 കോളനികളെയും പ്രതിനിധീകരിക്കുന്നു.
അമേരിക്കൻ ഇന്ത്യൻസ്
യഥാര്‍ഥത്തില്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി നൂറുകണക്കിന് തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ സ്വന്തം ഭാഷയും സംസ്കാരവും ഭരണക്രമവും സാമ്പത്തിക വ്യവസ്ഥയും വികസിപ്പിച്ച് ജീവിച്ചിരുന്ന ഭൂപ്രദേശമായിരുന്നു അത്. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ ആ ഭൂമിയെ ‘പുതിയ ലോകം’ എന്ന് വിശേഷിപ്പിച്ചു. അവിടെ ജീവിച്ചിരുന്ന ജനതയ്ക്ക് അത് അവരുടെ പരമ്പരാഗത നാടായിരുന്നു. കൊളംബസ് തദ്ദേശീയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചതിനെ തുടര്‍ന്ന് ‘അമേരിക്കന്‍ ഇന്ത്യന്‍സ്’ എന്നാണവര്‍ അറിയപ്പെട്ടത്. പത്തുലക്ഷത്തോളം വരുന്ന തദ്ദേശവാസികള്‍ ഇപ്പോഴും തനത് സംസ്കാരം കാത്തുസൂക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ പളപളപ്പില്‍ അവര്‍ മുങ്ങിപ്പോയി എന്നത് ചരിത്ര വസ്തുത. മറ്റുള്ളവരുടെ ഒപ്പമെത്തിക്കാന്‍ കാസിനോകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ആരംഭിക്കാന്‍ ‘അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക്’ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ട്.
ഇരുണ്ടമുഖം
കോളനിവത്കരണത്തിന് ഇരുണ്ട മുഖവുമുണ്ടായിരുന്നു. തദ്ദേശീയ ജനതയുടെ ഭൂമികള്‍ കൈയേറി. അവരെ അടിച്ചമര്‍ത്തി. യൂറോപ്പില്‍നിന്നെത്തിയ രോഗങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ചു. ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊണ്ടുവന്ന് കൃഷിയിടങ്ങളില്‍ നിര്‍ബന്ധിത തൊഴിലാളികളാക്കി. അടിമത്തത്തെച്ചൊല്ലിയുള്ള തര്‍ക്കം ഏഴരലക്ഷത്തോളം പേര് കൊല്ലപ്പെട്ട ആഭ്യന്തരകലാപത്തിലെത്തി. സ്വാതന്ത്ര്യം നേടി 87 വര്‍ഷം കഴിഞ്ഞ് 1863ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് അടിമകളെ സ്വതന്ത്രരായി പ്രഖ്യാപിച്ചു. അടിമത്തം നിയമപരമായി അവസാനിപ്പിച്ചെങ്കിലും വംശീയ വിവേചനം തുടര്‍ന്നു. ആധുനികകാലത്തും മാര്ട്ടിന് ലൂതര്‍ കിംഗിനെപ്പോലുള്ള നേതാക്കള്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി സുദീര്‍ഘമായ പോരാട്ടം നടത്തി. 2008ല്‍ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ പ്രസിഡന്റായി ബറാക്ക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടു. എന്നാലും വംശീയ വിഷയങ്ങള്‍ ഇടയ്ക്കിടെ തലപൊക്കി അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്.
സൂപ്പര്‍ പവറിലേക്ക്
ഇംഗ്ലണ്ടിനു പിന്നാലെ ലോകമെമ്പാടുംനിന്നുള്ള കുടിയേറ്റമാണ് ഇന്നത്തെ അമേരിക്കയെ രൂപപ്പെടുത്തിയത്. ബുദ്ധിയും കഴിവും വൈദഗ്ധ്യവും ഉണ്ടെങ്കില്‍ അമേരിക്ക അവസരങ്ങളുടെ നാടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്വീകരിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 1800കളുടെ അവസാനം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ വ്യവസായ രാഷ്ട്രമായി. റെയില്‍വേ, സ്റ്റീല്‍, എണ്ണ, വാഹനനിര്‍മാണം എന്നിവയില്‍ വന്‍ വളര്‍ച്ച. 1929ല്‍ ഉണ്ടായ മഹാമാന്ദ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അമേരിക്ക അതിജീവിച്ചു. യൂറോപ്പിന്റെ പുനര്‍നിര്‍മാണം മാര്‍ഷല്‍ പദ്ധതിയിലൂടെ സാധ്യമാക്കി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടന അമേരിക്കയുടെതാണ്. ഡോളര്‍ ലോകത്തിലെ പ്രധാന കരുതല്‍ നാണയമായി. നാസയുടെ നേതൃത്വത്തില്‍ മനുഷ്യന് ചന്ദ്രനിലെത്തി. ചൊവ്വയിലേക്കു പോകാന്‍ അവര്‍ തയാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യവും അമേരിക്കയുടേതാണ്. നൂറുകണക്കിന് വിദേശ സൈനിക താവളങ്ങളുണ്ട്. ആഗോളസഖ്യങ്ങള് അമേരിക്കയെ വന്ശക്തിയാക്കുന്നു.
വിജയം മാത്രമല്ല
അമേരിക്കയുടെ ചരിത്രം വിജയങ്ങളുടെ മാത്രം കഥയല്ല. 1861-65 കാലയളവില്‍ ഏഴരലക്ഷത്തോളം പേര് കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധം, 1929-39ലെ കടുത്ത സാമ്പത്തിക മാന്ദ്യം, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം, കോവിഡ് 19 തുടങ്ങിയ കൂറ്റന്‍ വെല്ലുവിളികളെ അമേരിക്ക അതിജീവിച്ചു. രണ്ടു ലോകമഹായുദ്ധങ്ങള്‍, റഷ്യയുമായി പതിറ്റാണ്ട് നീണ്ട ശീതസമരം, കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം, ഗള്‍ഫ് യുദ്ധം, അഫ്ഗാന് യുദ്ധം, ഇറാക്ക് യുദ്ധം ഏറ്റവുമൊടുവില്‍ ഇറാന് യുദ്ധം തുടങ്ങി നിരന്തരം യുദ്ധത്തില്‍ മുഴുകിയ രാജ്യം കൂടിയാണ് അമേരിക്ക. അമേരിക്കന്‍ യുവജനങ്ങളെ കുരുതികൊടുക്കുന്ന ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരേ ജനരോഷം രൂക്ഷമാണ്. ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഭ്യന്തര ധ്രുവീകരണമാണ്. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് എന്ന ആശയപരമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്നിന്ന് അത് സാമൂഹിക വിഭജനത്തിലേക്കു വളര്‍ന്നിരിക്കുന്നു.
ആധുനിക അമേരിക്ക
ആനയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം. 250 വര്‍ഷത്തെ പ്രോജ്വലചരിത്രമുള്ള അമേരിക്ക ഇന്ന് ആന കരിമ്പിന്കാട്ടില് കയറിയതുപോലെയുള്ള അവസ്ഥയിലാണ്. അമേരിക്ക ഭരിച്ച 47 പ്രസിഡന്റുമാരില്‍ ഏറ്റവും കുപ്രസിദ്ധി നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ട്രംപ്. 2024ല്‍ 538 പേരുള്ള ഇലക്ടറല്‍ കോളജില്‍ 226നെതിരേ 312 വോട്ടിന് ട്രംപ് തകര്‍പ്പന്‍ വിജയം നേടിയിടത്തുനിന്നാണ് ഈ പതനം. കേരളത്തില്‍പോലും അന്ന് ട്രംപ് അച്ചായന് ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ പ്രശസ്തമായ പ്യൂ റിസര്‍ച്ച് സെന്റര്‍, കഴിഞ്ഞ മാസം നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ 69 % പേര് അസംതൃപ്തരാണ്. 29 % പേര് മാത്രമാണ് തൃപ്തര്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 45-50 % ആയിരുന്നു ട്രംപിന്റെ ജനപ്രീതി. കടുത്ത രാഷ്ട്രീയധ്രുവീകരണം, സാമ്പത്തിക തകര്‍ച്ചയും അസമത്വവും പണപ്പെരുപ്പവും, കുതിച്ചുയര്‍ന്ന ആരോഗ്യസംരക്ഷണ ചെലവുകള്‍, യുദ്ധരംഗത്തെ പരാജയങ്ങള്‍, വിദേശരാജ്യങ്ങളുടെ ഇടയിലെ ഒറ്റപ്പെടല്‍ തുടങ്ങിയ കടുത്ത പ്രതിസന്ധികൾ രാജ്യം നേരിടുന്നു. കുടിയേറ്റക്കാരുടെ രാജ്യം ഇന്ന് കുടിയേറ്റത്തിനെതിരാണ്.